എന്താണ് മനുഷ്യന് ഭക്ഷിക്കാന്‍ ശുദ്ധമായിട്ടുള്ളത്? ഈ ചോദ്യത്തിന്റെ ഉത്തരം ഒന്നുമില്ല എന്നു തന്നെയാണ്. കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ തുടങ്ങി എന്തിലും ഏതിലും മനുഷ്യന്റെ അത്യാഗ്രഹം അതിന്റെ പല്ലും നഖവുമായി മനുഷ്യനെതന്നെ കടിച്ചുകീറാന്‍ തുടങ്ങിയിരിക്കുന്നു. കാസർകോട്ടെ എന്റോസള്‍ഫാന്‍ മാത്രമല്ല മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുന്നത്. വയനാട്ടിലെ വാഴകൃഷിയും കോട്ടയത്തെ റബ്ബര്‍ കൃഷിയും എന്തിന് മേട്ടുപ്പാളയത്തില്‍ നിന്നുവരുന്ന കറിവേപ്പില വരെ മനുഷ്യനെ കൊന്നെടുക്കാന്‍ തയ്യാറെടുക്കുകയാണ്. ലാഭത്തിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനം തങ്ങളുടെ തന്നെ മരണത്തിലേക്ക് നീങ്ങുന്ന വിവരം കൃഷിക്കാര്‍ അറിയാന്‍ തുടങ്ങിയെങ്കിലും അതത്ര ഗൗരവമായി അവര്‍ കാണുന്നില്ല. മരണത്തേക്കാള്‍ വലുത് ലാഭമാകുമ്പോള്‍ അവന്റെ മണ്ടയില്‍ മറ്റൊന്നും കടക്കുന്നില്ല. ജനങ്ങളുടെ വോട്ടില്‍ സുഖജീവിതം നയിക്കുന്നവര്‍ക്ക് എന്തും പറയാം. അവര്‍ക്ക് കഴിക്കാന്‍ കരിമീനും കുടിക്കാന്‍ അക്വാഫിന വെള്ളവും കിട്ടും. എന്നാല്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത ഒരുപാട് ജീവിതങ്ങള്‍ ഈ മേഖലകളില്‍ ദൂരിതമനുഭവിച്ച്, ആത്മഹത്യ ചെയ്യാന്‍ പേടിയുള്ളതുകൊണ്ട് മാത്രം ജീവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി സൈകതത്തിന്റെ ഈ ലക്കം സമര്‍പ്പിക്കുന്നു.
No comments:
Post a Comment