Wednesday, August 11, 2010


Saikatham August 2010


 
"കൈകളില്ലാത്തവന്‍ എങ്ങനെ ആഹാരം കഴിക്കുമെന്നോര്‍ത്തല്ല അവനിനിയെങ്ങനെ ആയുധമുപയോഗിക്കും എന്നോര്‍ത്താണ് എന്റെ ദു:ഖം"  ഇതൊരു കവിതയാണ്. ഏതൊരു നല്ല  കവിതയും ജീവിതത്തിന്റെ ഏതെങ്കിലുമൊരു അനുഭവത്തില്‍ നിന്നാണ് പലപ്പോഴും ഉരുത്തിരിയുന്നത് . കവിതയെക്കുക്കുറിച്ച് പറയാനല്ല, മുകളില്‍ ഒരു കവിത കുറിച്ചത്. മറിച്ച് ഒരു മനുഷ്യന്റെ കൈ എങ്ങനെയാണ് ആയുധത്തിന് ഇരയാവുന്നത് എന്ന് സൂചിപ്പിക്കാനാണ്. ഇപ്പോള്‍ തീര്‍ച്ചയായും ആ വരികള്‍ എഴുതിയ കവി ദുഖിക്കുന്നുണ്ടാവണം. കൈകള്‍ ഛേദിക്കപ്പെട്ട മനുഷ്യന്‍ ഇനിയെങ്ങനെ ആഹാരം കഴിക്കുമെന്നോര്‍ത്ത് ആ കവി ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാകണം, തീര്‍ച്ച. കുറ്റം ചെയ്ത അവയവം ഛേദിക്കുക എന്നത് ഒരു ജനാധിപത്യരാജ്യത്തിനും, എന്തിന് ഒരു വേടനുപോലും യോജിച്ചതല്ല. മനസ്സിലെ കാടത്തത്തിന്റെ ഏറ്റവും നീചമായ രൂപമാണത്. ഒരു കിളി അമ്പേറ്റ് പിടഞ്ഞപ്പോള്‍ ഹൃദയം നൊന്ത ആദര്‍ശം പാഠപുസ്തകങ്ങളില്‍ നിന്ന് ഇപ്പോഴും നിശബ്ദമായും, ചിലപ്പോള്‍ നിലവിളിയായും ഉയരുന്നുണ്ട്. എന്നാല്‍ നമ്മുടെ കാതുകള്‍ ബധിരങ്ങളായിരിക്കുന്നു. ഉത്തരം പറയുന്നത് ആയുധങ്ങളാകുമ്പോള്‍ നഷ്ടപ്പെടുന്നത് സംവാദത്തിനുള്ള ഇടങ്ങളാണ്. ഒരു വാക്ക് കൊണ്ട് ചീത്തയാകുന്നതല്ല, ഒരു സമൂഹവും. അതിനെ തിരിച്ചറിയാനും ചീത്തയാണെങ്കില്‍ തിരുത്താനുമാണ് എല്ലാ ഗ്രന്ഥങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത്.





Sunday, July 4, 2010


Saikatham July 2010 Contents



 
പാവല്‍ കണ്ടങ്ങളില്‍ എക്കാലക്സും, ഫ്യൂറിഡാനും  വെള്ളത്തില്‍ കൂട്ടിക്കുഴച്ച് പലയിടങ്ങളില്‍ വെച്ചും ഈച്ചകളെ ആകര്‍ഷിച്ച് കൊല്ലുകയാണ് പതിവുരീതി. തേയില, കാപ്പി, ഏലം തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാനും എക്കാലക്സും, ഫ്യൂറിഡാനും തളിക്കുന്നുണ്ട്. ഫോറേറ്റ്, തിമറ്റ്, റൌണ്ടപ്പ് എന്നിവയും കൂടെയുണ്ട്. ഇവ തോടുകളിലും കിണറുകളിലും എത്തി തോട്ടം മേഖലകളില്‍ കാന്‍സര്‍ രോഗികളൂടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇത്തരം വിഷക്കൂട്ടുകള്‍ തൊണ്ണൂറായിരം ലിറ്റര്‍ ഉപയോഗിക്കുന്നുണ്ടത്രേ!

Saikatham July 2010 Amukham








ജീവിതം മുന്തിരിച്ചാറ് പോലെ ആസ്വദിക്കാന്‍ ഇപ്പോള്‍ ആര്‍ക്കാണ് കഴിയുക.രാഷ്ട്രീയക്കാരനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല.ജീവിതത്തെ മരണത്തേക്കാള്‍ ഭയക്കുന്ന ഒരവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്.ഇവിടെ നീതി,സാമൂഹിക സമത്വം തുടങ്ങിയയൊക്കെ വില്‍പ്പനച്ചക്ക് മാത്രമായിത്തീര്‍ന്നിരിക്കുന്നു. നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രമാണ്.ഒരു രാജ്യത്തെ ജനത അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നം സ്വത്വ പ്രശ്നമല്ല,അന്നത്തെക്കുറിച്ചുള്ളതാണ്.വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു.അതിനെ ഇല്ലായ്മ ചെയ്യുകയാണ് ഭരണകൂടം സാധാരണക്കാരന് കൊടുക്കുന്ന സുരക്ഷിതത്വം.എന്നാല്‍ പണമുള്ളവന്‍ തിന്നുന്ന അന്നത്തിന്റെ മണം ശ്വസിച്ചാണ് 90 ശതമാനം ജനങ്ങളും കഴിയുന്നത്.പണപ്പെരുപ്പം 17 ശതമാനമായി ഉയര്‍ന്നു.ഇന്ധനവില ഉയര്‍ന്നു.മാറാ രോഗങ്ങള്‍ പറന്നു നടക്കുന്നു.നമ്മള്‍ വാഗ്ദാനങ്ങള്‍ കൊണ്ട് ചതിക്കപ്പെട്ടവരാകുന്നു.യഥാര്‍ത്ത രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നവരും ദരിദ്രന്റെ അന്നത്തെക്കുറിച്ച് ചിന്തിക്കുന്നവരുമാണ് ലോകത്തിന് വേണ്ടത്.സാഹിത്യത്തില്‍ നിന്നും വിശപ്പ് അപ്രത്യക്ഷമായതു പോലെ ജീവിതത്തില്‍ നിന്നും വിശപ്പ് അപ്രത്യക്ഷമായാല്‍ മാത്രമേ ജീവിതത്തിന് മധുരമുണ്ടാകൂ.



Wednesday, June 16, 2010


Saikatham June 2010 Contents

ആഗോളാടിസ്ഥാനത്തില്‍ തന്നെ മത നിരപേക്ഷ ജനാധിപത്യത്തിന്റെ മറ്റൊരു പ്രധാനവെല്ലുവിളിയായി വളര്‍ന്നുകൊണ്ടിരിക്കുന്നത് വര്‍‌ഗ്ഗീയതയും ഭീകരതയുമാണ്‌. ജനാധിപത്യത്തിന്‌ ഭീഷണിയായി വളര്‍ന്നു വന്ന വര്‍ഗ്ഗിയമാ, പ്രാദേശികമോ, ഭാഷാപരമോ ആയുള്ള വേര്‍തിരിവുകള്‍ പ്രതിലോമകരമായ രാഷ്ട്രീയമായി പരിണമിച്ചതിന്റെ കാരണവും ചരിത്രവും ഈ വിഷയത്തില്‍ ആദ്യമായ് പരിശോധിക്കെണ്ടതുണ്ട്. ജനാധിപത്യം എന്ന മൂല്യ സങ്കല്‌പം മൂന്നാംലോകരാജ്യങ്ങളുടെ വിമോചന സങ്കല്‌പമായി മാറുന്നത് കോളണിവാഴ്ചയുടെ അന്തിമഘട്ടത്തോടടുത്താണ്‌. 
 പ്രവാസകാലത്തിനിടയില്‍ ആടുകള്‍ക്കിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടുപോയ ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും സങ്കടത്തിന്റെയും അതേസമയം അതിജീവനത്തിന്റെയും കഥ പറയുന്ന ആടു ജീവിതം ബെന്യാമിന്‍ എന്ന എഴുത്തുകാരനേയും മലയാള സാഹിത്യത്തേയും കൂടുതല്‍ സമ്പന്നമാക്കിയിരിക്കുന്നു. ഒരു മനുഷ്യന്‍ ഒറ്റയ്ക്കായിപ്പോയാല്‍ അവന്‍ എങ്ങനെ ആ ജീവിതത്തെ നേരിടും ഒരുവന്‍ എപ്പോഴാണ്‌ ശരിക്കും ദൈവത്തിന്റെ സാന്നിദ്ധ്യം തേടുന്നത്‌ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുന്ന നോവലിലെ കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്നത് സത്യത്തോട് ഏറെ അടുത്തു നില്‍ക്കുന്നു